മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു, വർഗീയ പരാമർശത്തിൽ പി.സി ജോർജിനെതിരെ നടപടിയില്ല?

തിരുവനന്തപുരം:  മതാടിസ്ഥാനത്തിൽ മല്ലു ഹിന്ദു വാട്‍സ്ആപ് ഗ്രൂപ്പ് എന്ന പേരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും മാധ്യമങ്ങളാണ് പുറത്ത് കൊണ്ടുവന്നത്.
.
മതത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ വേര്‍തിരിക്കും വിധം ഗ്രൂപ്പുണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ. സംഭവം വിവാദമായതോടെ തന്റെ ഫോൺ ഹാക്ക് ചെയ്‌തെന്നായിരുന്നു സർക്കാറിന് നൽകിയ വിശദീകരണം. എന്നാൽ, പൊലീസ് അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഫോണോ, വാട്‌സ്‌ആപ്പോ ഹാക്ക് ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഫോൺ റീസെറ്റ് ചെയ്ത ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ ഗോപാലകൃഷ്ണൻ ഹാജരാക്കിയത്. ഗോപാലകൃഷ്‌ണന്റെ മല്ലു ഹിന്ദു ഓഫീസേഴ്‌സ്‌, മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്‌ എന്നീ പേരുകളിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്‌ത്‌ 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്‌ണൻ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഹിന്ദു, മുസ്ലിം വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാര്‍ജ്ജ് മെമ്മോയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയായിരുന്നു ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ. അതിന് പിന്നാലെയാണ് ഇപ്പോൾ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തത്.
.

.
അതേ സമയം ചാനൽ ചർച്ചയിൽ മുസ്ലിംഗൾക്കെതിരെ വർഗീയ പരാമർശം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കാത്ത സർക്കാർ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത എതിർപ്പ്. അതി രൂക്ഷമായാണ് സർക്കാർ നിലപാടിനെ പലരും എതിർക്കുന്നത്. പച്ചക്ക് ഇത്തരം വർഗീയത പറയുന്നവർ ഏത് മതവിഭാഗത്തിൽ പെട്ടവരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കേണ്ട സർക്കാർ മൌനം പാലിക്കുന്നത് അപകടകരമാണെന്നും പൊതു സമൂഹം  കുറ്റപ്പെടുത്തി.

“ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന് കണ്ടാൽ കൊല്ലുന്നതാണ് അവരുടെ രീതിയെന്നുമായിരുന്നു പി.സി ജോർജ് പറഞ്ഞത്’. ‘ജനം ടിവി’ ചർച്ചയിലായിരുന്നു ജോർജിന്റെ വർഗ്ഗീയ അധിക്ഷേപം.

“മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും എല്ലാം യോഗം ചേർന്നു. മുസ്‌ലിം തീവ്രവാദസംഘടനകൾ ഒരുമിച്ച് കൂടി ബിജെപിയെ തോൽപ്പിക്കാൻ തീരുമാനിച്ചു. 44000 വോട്ടാണ് കോൺഗ്രസിനായി ഒരുമിച്ച് ചെയ്തത്. അങ്ങനെയാണ് ബിജെപിയെ തോൽപ്പിച്ചത്. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും” പി.സി ജോർജ് ചാനൽ ചർച്ചയിൽ ആരോപിച്ചു.

“പാലോളി മുഹമ്മദ് കുട്ടി മാന്യനായ കമ്മ്യൂണിസ്റ്റുകാരനാണ്. പാലോളി കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് കേരളത്തിലെ മുഴുവൻ ഓഫീസുകളും മുസ്‌ലിംകൾ കയ്യേറിയത്. കേരളത്തിലെ സ്വത്ത് മുഴുവൻ മുസ്‌ലിംകൾ കൊള്ളയടിക്കുകയാണ്. ഇത് പച്ചക്ക് പറയാൻ പി.സി ജോർജിന് ഒരു മടിയുമില്ല. മുസ്‌ലിംകൾക്ക് മറ്റു മതസ്ഥരോട് സൗമനസ്യവുമില്ല. മുസ്‌ലിംകൾക്ക് ഇന്ത്യയല്ല പാകിസ്താനാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളി നടക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോൾ കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ” എന്നും പി.സി ജോർജ് പറഞ്ഞിരുന്നു.
.
അതേസമയം മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിന്നീട് പിസി ജോർജ് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് ഫേസ് ബുക്കിൽ കുറിച്ചു.
.
എന്നാൽ ഇത്രയും കടുത്ത വർഗീയ വിഷം ചീറ്റുന്ന പരാമർശങ്ങൾ നടത്തിയിട്ടും പിസി ജോർജിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറായില്ല. തുടർന്ന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ  പിസി ജോർജിനെതിരെ പരാതി നൽകിയെങ്കിലും ഇത് വരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. സർക്കാരിൻ്റെ ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share