പിൻ നമ്പറും ഒടിപിയും ഒഴിവായേക്കും; യുപിഐ ഇടപാടുകളിൽ വൻ മാറ്റത്തിനു നീക്കം

മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം.
.
നിലവിലുള്ള അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷനൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പിൻ നമ്പറും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
.
ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ 4 അക്കങ്ങളോ അല്ലെങ്കിൽ 6 അക്കങ്ങളോ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.
.
ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് വിവരം. പഴുതടച്ചുള്ള സുരക്ഷ യുപിഐ ഇടപാടുകളിൽ ഉറപ്പുവരുത്തുകയാണ് പുതിയ മാറ്റത്തിൻ്റെ ലക്ഷ്യം.
.

Share
error: Content is protected !!