കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍; സുരേഷ് ഗോപിക്ക് പുറമെ ജോര്‍ജ് കുര്യനും മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിൽനിന്നു 2 മലയാളികൾക്കു സാധ്യത. നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവർ കേന്ദ്രമന്ത്രിമാരായേക്കും. സുരേഷ് ഗോപിയുടെ പേര് നേരത്തേതന്നെ കേട്ടിരുന്നെങ്കിലും അപ്രതീക്ഷിത മുഖമായാണു ജോർജ് കുര്യന്റെ വരവ്.

.

കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിക്കുകയായിരുന്നു. മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയാണ്.

.

സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുന്നു. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഇതിനു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന അർപ്പിച്ചു. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു കേൾക്കുന്നത്. നടൻ മോഹൻലാലിനെയും മോദി നേരിട്ടു ഫോണിൽ വിളിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹൻലാൽ അറിയിച്ചു.

.

സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിയാകാൻ നിർദേശിച്ചെന്നാണു വിവരം. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കും. വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യതയില്ല. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തരം കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്നു ചർച്ചയുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി.നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും. കഴിഞ്ഞ സർക്കാരിലെ പ്രമുഖരായ രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും തുടരും.

.

ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണു മുൻതൂക്കം. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും.

.

Share
error: Content is protected !!