എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു; സംസ്കാരത്തിനുശേഷം ചർച്ച നടത്താൻ ധാരണ; ഒമാനിൽ മരിച്ച നമ്പി രാജേഷിൻെറ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. എസ് എച്ച്ഒ സുധീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംസ്കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. അതിവൈകാരിക രംഗങ്ങളാണ് വീട്ടിലുണ്ടായത്. രാജേഷിന്‍റെ ഭാര്യ അമൃതയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു.

ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്‍റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞിരുന്നു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛൻ രവി പറഞ്ഞു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. തുടർന്ന് അമൃതയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്.

 

മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്‌ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ സർവീസുകൾ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടർന്ന് ഇവർ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നമ്പി രാജേഷ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിനെതിരെ നിയമനടപടിക്കുള്ള തയാറെടുപ്പിലാണ് കുടുംബം.

കരമനയിലെ വീട്ടിൽ പൊതുദ‍ര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

.

 

Share
error: Content is protected !!