സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴ ഇളവുകളുടെ പേരിൽ തട്ടിപ്പ്; പിഴയടക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്നും ജാഗ്രതപുലർത്തണമെന്നും ട്രാഫിക് അതോറിറ്റി അറിയിച്ചു. പിഴകളിൽ ഇളവ് ലഭിക്കാനും പിഴയടക്കാനും പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങളും ഫോണ് കോളുകളും എത്തും. എന്നാൽ പിഴകളടക്കാനോ ഇളവ് ലഭിക്കാനോ ഇത്തരം യാതൊരുവിധ രജിസ്ട്രേഷൻ്റെയും ആവശ്യമില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

.

ഏപ്രിൽ 18ന് മുമ്പ് ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് 50 ശതമാനമാണ് പിഴയിൽ ഇളവ് ലഭിക്കുക. ഇതിന് ഏതെങ്കിലും സൈറ്റുകളിൽ രജിസ്റ്റ്ർ ചെയ്യേണ്ടതില്ല. ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെ സദാദ് പെയ്മെൻ്റ് സംവിധാനത്തിലൂടെയോ ഇഫ  (https://efaa.sa/) പ്ലാറ്റ് ഫോമിലൂടെയോ സാധാരണപോലെ പിഴയടക്കാം. ഈ തിയതികളിൽ പിഴയടക്കുന്നവർക്ക് ഇളവ് സ്വമേധയാ ലഭിക്കുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

.

ഏപ്രിൽ 18 ന് മുമ്പ് ചുമത്തപ്പെട്ട പിഴകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. ഒക്ടോബർ 18 വരെ ആറ് മാസക്കാലം ഈ ഇളവോട് കൂടി പിഴയടക്കാൻ സാധിക്കും. എന്നാൽ ഇളവ് കാലയളവായ ഏപ്രിൽ 18നും ഒക്ടോബർ 18നും ഇടയിൽ പിഴ ചമുത്തപ്പെട്ടാൽ 25 ശതമാനം മാത്രമേ ഇളവ് ലഭിക്കൂ. ഓക്ടോബർ 18ന് ശേഷം ലഭിക്കുന്ന പിഴകൾ മുഴുവനായും അടക്കേണ്ടി വരും. ഇളവ് കാലയളവിൽ ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം.

.

ചെയ്യാത്ത കുറ്റത്തിന്  പിഴ ചുമത്തപ്പെട്ടവർക്ക് അപ്പീൽ സമർപ്പിക്കാം. നിശ്ചിത സമയത്തിനകം അപ്പീൽ സമർപ്പിക്കുകയോ, ഇളവ് കാലയളവിൽ പിഴ അടച്ച് തീർക്കുകയോ ചെയ്യാത്ത പക്ഷം, വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചു.

.

അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. അനുവദിക്കപ്പെട്ടെ വേഗപരിധിക്കും മുകളിൽ 30 കി.മീ അധിക വേഗത്തിൽ വാഹമോടിക്കൽ, വാഹനാഭ്യാസം നടത്തൽ,  ലഹരി മരുന്നുപയോഗിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴയിൽ  ഇളവുണ്ടാകില്ല. പരമാവധി 120 കി.മീ വേഗത അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വേഗതയിൽ വാഹനമോടിച്ചാലും, 140 കി.മീ അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വാഹനമോടിച്ചാലും ഇളവ് ലഭിക്കില്ല.

.

 

Share
error: Content is protected !!