അഞ്ചു വർഷത്തിനുള്ളിൽ 45 ശതമാനം വര്‍ധന; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം ഇരട്ടിച്ചതായി റിപ്പോര്‍ട്ട്

സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി. 2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു.

സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി. സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനവിന് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു. നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു.

ജി20 രാജ്യങ്ങളിൽ സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്ന് അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു . രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് വളർച്ചക്ക് കാരണം. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിലും സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.

അന്താരാഷ്ട്ര നാണയ നിധിയുടേയും അനുബന്ധ അന്താരാഷ്ട്ര സംഘടനകളുടേയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതാണ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം സൗദിയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 4.155 ട്രില്യണ് ഡോളറിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ആദ്യമായാണ് ആഗോള ട്രില്യണ് ക്ലബ്ബിൽ സൗദി എത്തുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!