രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: വിവാദ സ്കൂൾ അടച്ചു പൂട്ടി

രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്നു വിവാദമായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി കുട്ടിയെ മർദിക്കുകയുമായിരുന്നു. ‘‘എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ’’ എന്നും അധ്യാപിക വിഡിയോയിൽ പറയുന്നത് വ്യക്തമാണ്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി വ്യക്തമാക്കി.

വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അധ്യാപികയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. അധ്യാപിക മതവിദ്വേഷ പരാമർശങ്ങള്‍ നടത്തുന്നതായി വിഡിയോയിൽ ഉള്ളതിനാൽ ഇതിനെതിരായ ജാമ്യമില്ലാവകുപ്പും (153എ) ചുമത്തണമെന്നാവശ്യപ്പെട്ടു യുപി സ്വദേശിയായ അഭിഭാഷകൻ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.

ചെറിയ സംഭവത്തെ പെരുപ്പിച്ചു കാട്ടുകയാണെന്നായിരുന്നു സ്കൂൾ ഉടമ കൂടിയായ അധ്യാപികയുടെ പ്രതികരണം. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോടു പറഞ്ഞതെന്നുമാണ് അധ്യാപികയുടെ വിശദീകരണം.

കൂടാതെ സഹപാഠികളെ കൊണ്ട് രണ്ടാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ച സംഭവത്തിൽ തനിക്ക് ഒരു ലജ്ജയും തോന്നുന്നില്ലെന്നും ഗ്രാമം മുഴുവനും തനിക്കൊപ്പമുണ്ടെന്നും അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു.  ഒരു അധ്യാപികയെന്ന നിലയിൽ താൻ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ അധ്യാപിക കൂട്ടിച്ചേർത്തു.

വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവർ ഉന്നയിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു. തെറ്റ് മനസ്സിലാക്കുന്നുവെന്നും അവർ അവർ പറഞ്ഞു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. മുസ്ലിം മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുന്ന വീഡിയോ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. അറബ് മാധ്യമങ്ങളിലുൾപ്പെടെ ലോകവ്യാപകമായി പ്രചരിച്ച വീഡിയോ കണ്ടുകൊണ്ട് നിരവധി പേരാണ് അധ്യാപികക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share

One thought on “രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: വിവാദ സ്കൂൾ അടച്ചു പൂട്ടി

Comments are closed.

error: Content is protected !!