മാസപ്പടി വിവാദം: വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

കൊച്ചി:മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

സി.എം.ആര്‍.എല്ലും ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ട നികുതിതര്‍ക്കത്തില്‍ ആദായനീതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിറക്കിയ ഉത്തരവ് സഹിതമാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആ ഉത്തരവില്‍ പേര് പരാമര്‍ശിക്കുന്ന രാഷ്ട്രീയനേതാക്കൾ, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയത്.

വീണയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയാണ് അന്വേഷണം അവശ്യപ്പെട്ടത്.

പരാതിയുടെ പകര്‍പ്പ് ഗവര്‍ണറടക്കമുളളവര്‍ക്കും നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്ന് ആദായനീതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലായെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share