പ്രധാനമന്ത്രിയുടെ സന്ദർശന സുരക്ഷാ വിവരങ്ങൾ ചോർന്നു; പോപ്പുലർ ഫ്രണ്ട്, പിഡിപി, വെൽഫയർ പാർട്ടി ഭീഷണി ഗുരുതരം‌; നിരീക്ഷിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട്, പിഡിപി, വെൽഫയർ പാർട്ടി, മാവോയിസ്റ്റുകൾ തുടങ്ങിയവരിൽനിന്ന് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നു വ്യക്തമാക്കി ഇന്റലിജൻസ് എഡിജിപി നൽകിയ സർക്കുലറാണ്, മാധ്യമങ്ങൾക്കു ചോർത്തിയെന്ന പേരിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് എഡിജിപി സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ച് ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് അദ്ദേഹം സർക്കുലർ അയച്ചത്.

വിഐപി സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കുന്നത് പതിവു നടപടിയാണ്. എന്നാൽ, ഈ സർക്കുലറിൽ ഊമക്കത്തിനെകുറിച്ചു നടത്തിയ പരാമർശമാണ് ചർച്ചയാണ്. സർക്കുലർ ചോർന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ ഇനി മാറ്റം വരുത്തേണ്ടി വരും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് സർക്കുലർ ചോർന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദികളില്‍നിന്നും ഭീഷണി നേരിടുന്നതായി കത്തിൽ പറയുന്നു. പുൽവാമ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും വടക്കു പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴ‍ഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണേണ്ടതുണ്ടെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന് സർക്കുലറിൽ പറയുന്നു. പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കന്‍ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി സർക്കുലറിൽ പറയുന്നു. ആത്മഹത്യാ സ്ക്വാഡിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു മലയാളത്തിലുള്ള കത്ത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.

പ്രധാനമന്ത്രിക്കുനേരെ ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. കേരളത്തിൽ സിപിഎമ്മും ആർഎസ്എസുമായി നിലനിൽക്കുന്ന ശത്രുത, വിദ്യാർഥി സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവർക്ക് ഐഎസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്യണം. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്ക്കായി കണക്കിലെടുക്കണം. കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർമാർക്കായിരിക്കും സുരക്ഷയുടെ ചുമതല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!