മാളുകളിലടക്കം കൃത്രിമ തിരക്കുണ്ടാക്കി കവര്‍ച്ച,നിമിഷനേരം കൊണ്ട് വേഷംമാറും; കുടുംബസമേതം പിടിയില്‍

കോഴിക്കോട്: കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത (45), മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാല്‍ മീണ ഐപിഎസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കെ കവര്‍ച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച ചെയ്യുന്നതെന്നും ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ ബൈജു ഐപിഎസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു,

 

ഇതിനിടെ ഇന്നലെ (ഫെബ്രുവരി 28) കോഴിക്കോട് നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സില്‍ വെച്ച് രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകള്‍ പൊട്ടിച്ചെടുക്കുന്നതിനിടയില്‍ അവരെ തടഞ്ഞു വെക്കുകയും പോലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും പോലീസിനോട് സഹകരിച്ചിരുന്നില്ല. കവര്‍ച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകള്‍ ആയതിനാല്‍ ഫോണില്‍ നിന്നും വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

 

മലപ്പുറം മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നടത്തിയ തിരച്ചലിലൂടെ പുലര്‍ച്ചയോടെ അയ്യപ്പനേയും മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് അന്വേഷിച്ചതില്‍ നിന്നും വര്‍ഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്രകച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുമാണ് അവിടെ താമസിച്ചിരുന്നതെന്നും മനസിലായി.

ആളുകള്‍ക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തില്‍ വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാന്‍ കയ്യിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍ വെച്ച് തന്നെ വേഷം മാറുകയും മോഡേണ്‍ ഡ്രസുകള്‍ ധരിച്ചും മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യില്‍ കരുതിയുമായിരുന്നു സഞ്ചാരം.  മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈന്‍ മുറി ക്വാര്‍ട്ടേഴ്‌സിലാണ് ഒരു വര്‍ഷത്തോളമായി ഇവർ താമസിക്കുന്നത്.

പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍, മൊബൈല്‍ഫോണ്‍, സ്വര്‍ണ്ണം, പണം, പഴ്‌സുകള്‍, കട്ടിങ്ടൂള്‍ എന്നിവയും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇതേ ബസില്‍ നിന്നുതന്നെ പണവും രേഖകളുമടങ്ങിയ പേഴ്‌സും അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദകശ്ശേരി അമ്പലത്തില്‍ തൊഴാന്‍ നില്‍ക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാലകവര്‍ന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. തിരക്കേറിയ ബസ്സില്‍ കയറി സ്ത്രീകളെ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത് ശേഷം കട്ടര്‍ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.

ഇത്തരം സംഘങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിക്കുകയും പോലീസിന് വിവരങ്ങള്‍ ലഭിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമായിരുന്നു. സിം കടിച്ചു പൊട്ടിച്ചും മൊബൈല്‍ഫോണ്‍ എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ കയ്യില്‍ കിട്ടുകയായിരുന്നു. ഫോണില്‍ ഒരു തരത്തിലുള്ള വിവരങ്ങളും ഉണ്ടായിരുന്നില്ല.

ചോദ്യം ചെയ്തതില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിരവധി കവര്‍ച്ചകളെ പറ്റി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.കൂടാതെ ജില്ലയില്‍ നടത്തിയ നിരവധി മോഷണങ്ങള്‍ക്കും കവര്‍ച്ചക്കും തുമ്പുണ്ടായതായും, കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!