റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരണത്തിന് തൊട്ടുമുമ്പ് ഭർത്താവിനെ ഫോൺവിളിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍ടിഒ ഓഫിസ് ഉദ്യോഗസ്ഥയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘത്തിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയാണ് ശരണ്യ റിസര്‍വോയറില്‍ ചാടിയത്. സ്ഥലം മാറ്റം കിട്ടാത്തതുകൊണ്ടുള്ള ജോലി സമ്മര്‍ദവും മനോവിഷമവുമാണ് ശരണ്യ ജീവനൊടുക്കാന്‍ കാരണമെന്നാണു ഭര്‍ത്താവ് സിരില്‍ പൊലീസിനോടു പറഞ്ഞത്.
എന്നാല്‍ ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ശരണ്യ ജീവനൊടുക്കിയതെന്നാണു പൊലീസ് പറയുന്നത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ഇവരെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നു നാട്ടുകാരും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെതിരെ ശരണ്യ മുന്‍പ് പൊലീസില്‍ പരാതി നല്കിയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
പതിനൊന്നു മാസം മുന്‍പാണ് തമ്പാനൂര്‍ ആര്‍ടി ഓഫിസില്‍ ശരണ്യ ജോലിക്കു ചേര്‍ന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശരണ്യ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്നാണ് ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞത്.
വൈകിട്ട് ആറോടെ ഡാം ടോപ്പില്‍ ചെരുപ്പും പഴ്സും മൊബൈല്‍ ഫോണും ഇറിഗേഷന്‍ ജീവനക്കാര്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇവര്‍ പൊലീസിലും വിവരം അറിയിച്ചു. ആറരയോടെ യുവതിയുടെ ഭര്‍ത്താവും ഡാമിലെത്തി. യുവതി എത്തിയ സ്കൂട്ടര്‍ ഡാമിന്റെ പാര്‍ക്കിങ് ഏരിയയില്‍ കണ്ടെത്തി. ഫോണും മറ്റും ഭര്‍ത്താവ് തിരിച്ചറിയുകയും ചെയ്തു. ഇന്നലെ സന്ദര്‍ശകര്‍ കുറവായിരുന്നതു കൊണ്ടു യുവതി ഡാമില്‍ ചാടുന്നത് ആരും കണ്ടിരുന്നില്ല.


