“ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപ…”; അഞ്ച് ഗ്യാരൻ്റികളുമായി യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് ജനക്ഷേമ ഗ്യാരന്റികൾ പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പദ്ധതികൾ പ്രഖ്യാപിച്ചത്. ‘ഓരോ വീട്ടിലും ഇന്ദിരയുടെ കൈയ്യൊപ്പ്’ എന്ന പേരിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

“ഇത് ടീം യുഡിഎഫ്”; പുതുയുഗ യാത്രയ്ക്ക് ആവേശോജ്വല സമാപനം
അഞ്ച് പ്രഖ്യാപനങ്ങൾ:

1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർഥിനികൾക്ക് മാസം തോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.

2. ക്ഷേമ പെൻഷൻ 3,000 രൂപ ആയി ഉയർത്തും: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.

3. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് : ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4. യുവ സംരംഭകർക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ: സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്: കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

കേരളം ഒരു ആഗോള ആശയമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ടീം യുഡിഎഫ് ആണ്. കേരളത്തിലെ ജനങ്ങൾ എന്താഗ്രഹിക്കുന്നുവെന്നും അവരുടെ സ്ഥിതിഗതികൾ എന്താണെന്നും നാളത്തെ കേരളത്തെ കുറിച്ചുള്ള അവരുടെ ചിന്തയെന്താണെന്നും മനസിലാക്കാൻ പുതുയുഗ യാത്രയിലൂടെ സാധിച്ചു. മോദിയെ ട്രംപ് നിയന്ത്രിക്കുന്നത് പോലെയാണ് മോദി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. യുഡിഎഫിനെതിരെ അവർ ഒന്നിച്ച് നിൽക്കുന്നു, സിജെപി ആയാണ് കേരളത്തിൽ എൽഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വേദിയിൽ സഞ്ജു സാംസണെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു.

Share
error: Content is protected !!