കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ല; കയറ്റാതെ പോയതിന് പിന്തുടര്‍ന്നെത്തി; ബസ് ഡ്രൈവർക്ക് മർദനം

കോട്ടയം: തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദനം. കിളിമാനൂർ സ്വദേശി അജിത്ത് എ.ജെയാണ് നാലംഗ സംഘം മർദിച്ചത്. തിരുനക്കരയിൽ വെച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ മനു മോഹൻ, സഞ്ജു, അനന്തു, ഉൾപ്പെടെ നാലുപേരാണ് മർദിച്ചത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ രുഗ്മ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് നാലംഗ സംഘത്തിന്‍റെ അതിക്രമം ഉണ്ടായത്. ചിങ്ങവനത്ത് നിന്ന് ബെഗളൂരുവിലേക്ക് പോകാൻ വേണ്ടിയാണ് നാല് യുവാക്കളിൽ മൂന്ന് പേരും ടിക്കറ്റെടുത്തത്. ഇതിൽ മനുമോഹൻ എന്നയാള്‍ക്ക് മാത്രമാണ് ബസിൽ കയറാൻ സാധിച്ചത്.

മറ്റ് രണ്ട് പേര്‍ക്കും ബസ് വന്ന സമയത്ത് അവിടേക്ക് എത്താൻ സാധിച്ചില്ല. വളരെ നേരം കാത്തുനിന്നിട്ടും അവരെത്തിയില്ല. തുടര്‍ന്ന് മറ്റൊരു വാഹനത്തിൽ പിന്തുടര്‍ന്നെത്തി ഇവര്‍ ബസിൽ കയറി. ഇവര്‍ വരുന്നതിന് മുൻപ് ബസെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഡ്രൈവറെ കയ്യേറ്റം ചെയ്തതും അസഭ്യം വിളിച്ചതും. നാല് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Share