‘സഹോദര രാജ്യമായ ഖത്തറിൻ്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു’; ഖത്തര്‍ അമീറിനെ വിളിച്ച് മോദി

ന്യൂഡൽഹി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ഇന്ത്യ അപലപിക്കുന്നതായും പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയെ അറിയിച്ചു.

‘‘ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ചു, ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിച്ച് സംഘർഷം ഒഴിവാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ആവശ്യമാണ്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കും എതിരെ ഇന്ത്യ ഉറച്ചുനിൽക്കുന്നു’’ – നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

ജറുസലേമിന് സമീപം ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് പിന്നാലെയാണ് ചൊവാഴ്ച വൈകീട്ടോടെ ദോഹയിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടന്നത്. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചത്. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണ്.

Share
error: Content is protected !!