നിമിഷ പ്രിയ കേസിൽ മധ്യസ്ഥ ചർച്ചക്ക് ഇടപെട്ട യെമനിലെ സൂഫി പണ്ഡിതൻ കേരളത്തിലെത്തുന്നു
കോഴിക്കോട്: നിമിഷ പ്രിയ കേസിൽ എ.പി അബൂബക്കർ മുസ്ല്യാരുടെ അഭ്യർത്ഥന പ്രകാരം കൊല്ലപ്പെട്ട യുവാവിന്റെകുടുംബവുമായി മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നടത്തിയ യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് കേരളത്തിലെത്തുന്നു.സെപ്റ്റംബർ നാലിന് കേരളത്തിലെത്തുമെന്നാണ് വിവരം. കാരന്തൂർ മർക്കസ് കേന്ദ്രീകരിച്ചാകും സന്ദർശന പരിപാടികള്‍. ആക്ഷൻ കൗൺസിൽ ഭാരവാഹികളും നിമിഷപ്രിയ കേസില്‍ ഇടപെട്ടവരും അദ്ദേഹത്തെ കാണാനും ആലോചിക്കുന്നുണ്ട്. (ചിത്രത്തിൽ യമനി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീളും കാന്തപുരവും)
യമനില്‍ വലിയ സ്വാധീനമുള്ള ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചർച്ചയുടെ പശ്ചാത്തത്തിലാണ് തീയതി തീരുമാനിച്ച നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. പിന്നീട് കൊല്ലപ്പെട്ട യമനി പൌരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നല്‍കാനുള്ള ധാരണയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ളത്.
കുടുംബങ്ങള്‍ക്ക് പുറമേ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശവാസികള്‍ക്കിടയിലും വളരെ വൈകാരികപ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. തലാൽ കുടുംബവുമായി മുൻപ് പല ഏജൻസികളും നടത്തിയ ചർച്ചകൾ പൊതുജനവികാരം കാരണം പരാജയപ്പെട്ടിരുന്നു. എന്നാൽ, ഉമർ ഹഫീളിന്റെ സ്വാധീനം ഈ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകി. അതേ സമയം മധ്യസ്ഥ ചർച്ചയോട് യുവാവിന്റെ സഹോദരന് എതിർപ്പാണ്. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നിരന്തരം കത്തയക്കുന്നുണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ്.


