5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ചു; വിമാനം അടിയന്തരമായി നിലത്തിറക്കി, അത്ഭുത രക്ഷപ്പെടൽ

വാഷിങ്ടൻ: 5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ്  വിമാനത്താവളത്തിലാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനമാണ് ജൂലൈ 25ന് നിലത്തിറക്കിയത്. അഹമ്മാദാബാദിൽ അപകടത്തിൽപ്പെട്ടതും ബോയിങിന്റെ ഡ്രീംലൈനർ വിമാനമായിരുന്നു.

.

വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോൾ ഇടത് എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ അടിയന്തര ലാൻഡിങ് നട‌ത്തിയാൽ അപകട സാധ്യതയുള്ളതിനാൽ രണ്ടര മണിക്കൂറോളം പറന്ന് ഇന്ധനം കത്തിച്ചുകളഞ്ഞതിനു ശേഷമാണ് ലാൻഡ് ചെയ്തത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

.

അഹമ്മദാബാദിലെ അപകടത്തിൽ 260 പേരാണ് മരിച്ചത്. ഒറ്റ യാത്രക്കാരൻ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ജൂൺ 12ന് 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന് 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്തുള്ള മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കു തകർന്നുവീണു കത്തുകയായിരുന്നു.

Share
error: Content is protected !!