മുന്നണികള്‍ക്കുള്ള ചെറുപാര്‍ട്ടികളുടെ പിന്തുണ; വര്‍ഗീയത ആരോപിച്ച് നിലമ്പൂരില്‍ വിവാദംപുകയുന്നു

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും പിഡിപി ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് അറിയിക്കുകയും ചെയ്തതോടെ വിവാദങ്ങള്‍ പുകയുകയാണ് നിലമ്പൂരില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ വിധിയെഴുത്താകണമെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചിരുന്നു.
.
ഇതിന് പിന്നാലെ യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വര്‍ഗീയ കൂട്ടുകെട്ട് നിലമ്പൂരിലും ആവര്‍ത്തിക്കുകയാണെന്നും മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുക , ഒത്തു തീര്‍പ്പുണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം, വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ആര്യാടന്‍ ഷൗക്കത്തിന് തന്റേടമുണ്ടോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും വെല്ലുവിളിച്ചു. ഇസ്ലാമിക തീവ്രവാദത്തിന്റെ ഭൗതിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുപ്പില്‍ അത് എന്തിന് മറച്ചുവെച്ചു എന്നും ഇതിന് യുഡിഎഫും ഷൗക്കത്തും മറുപടി പറയണമെന്നും എളമരം കരീം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയായാണ് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ചേരേണ്ടവര്‍ തമ്മിലാണ് ചേരുക അതില്‍ പ്രത്യേക പ്രാധാന്യമൊന്നും കാണുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ ആര്യാടന്‍ മുഹമ്മദ് വളരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ വിമര്‍ശനം.
.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മറുപടി നല്‍കിയത്. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടി, യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയെന്നും ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനെന്നും വി ഡി സതീശന്‍ പരിഹസിച്ചു. നിലമ്പൂരില്‍ ബിജെപിയെ കാണാനില്ല, ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയായി, പിഡിപി പിന്തുണ കിട്ടിയതില്‍ എന്തേ പരിഭവം ഇല്ലാത്തത് എന്നും വിഡി സതീശന്‍ ചോദിച്ചു.
.
ജമാഅത്തെ ഇസ്ലാമിയെ കുറിച്ചും വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ എം വി ഗോവിന്ദന്‍ ഓര്‍ക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
.
വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം എല്‍ഡിഎഫിന് പിഡിപി നല്‍കിയ പിന്തുണകൂടി യുഡിഎഫും ചര്‍ച്ചയാക്കുന്നുണ്ട്. യുഡിഎഫ് മുന്നണിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. പുറത്ത് നിന്ന് ആര് പിന്തുണ പ്രഖ്യാപിച്ചാലും അത് അവരുടേതായ കാരണത്താലാണ്, അതിന് മറുപടി പറയേണ്ട ബാധ്യതയില്ല വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഡിപി പിന്തുണ വേണ്ടെന്ന് വെക്കാന്‍ എല്‍ഡിഎഫിന് കഴിയുമോയെന്നും പികെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. ആന ആടുപോലെ അങ്ങാടിയില്‍ മേയുന്ന കാലത്ത് യുഡിഎഫ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൂടെ അപ്രസക്തമാക്കാന്‍ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
.
അതേ സമയം പിഡിപി പിന്തുണ സ്വീകരിച്ചതില്‍ മറുപടിയുമായും എല്‍ഡിഎഫ് നേതാക്കള്‍ എത്തി. മദനി തെറ്റായ മുന്‍നിലപാട് തിരുത്തിയ ആളാണെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ മറുപടി. മദനി തെറ്റായ നിലപാടുകള്‍ പിന്തുടര്‍ന്ന കാലത്ത് പിഡിപിയെ യുഡിഎഫ് പിന്തുണച്ചിരുന്നു.ആദ്യ നിലപാട് തിരുത്തി മതനിരപേക്ഷ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതെന്നും സ്വരാജ് പറഞ്ഞു. മതനിരപേക്ഷ സമൂഹം ശക്തിപ്പെടാന്‍ ഉള്ള ധാര്‍മിക പിന്തുണയാണ് എല്‍ഡിഎഫിന് പിഡിപി നല്‍കുന്നത്. ജമാഅത്തെ ഇസ്ലാമിയും നിലപാട് തിരുത്തിയില്ലെന്നും സ്വരാജ് പറഞ്ഞു.

പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുപടി. പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗംമാണ് എന്നാല്‍ മതരാഷ്ട്ര വാദം ഉയര്‍ത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!