റഹീമിൻ്റെ മോചനം: ഇന്ന് ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി, സാധാരണ നടപടിക്രമങ്ങളെന്ന് സാമൂഹിക പ്രവർത്തകർ

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിറങ്ങിയില്ല. മോചന ഹർജിയിൽ ഇന്ന് തീരുമാനമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കുമെന്ന് കോടതി നേരത്തെ റഹീമിന്റെ അഭിഭാഷകനെ  അറിയിച്ചിരുന്നു. എന്നാൽ രാവിലെതന്നെ കേസ് കോടതി പരിഗണിച്ചിരുന്നുവെങ്കിലും, വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി തീരുമാനമറിയിച്ചത്.
.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതിനാൽ ഇന്നത്തെ സിറ്റിങ്ങിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതനുസരിച്ച് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധിയായ സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ തന്നെ  കോടതിയിലെത്തിയിരുന്നു. കേസ് ഇനി ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജസ്റ്റിസ് അറിയിക്കും. കൂടാത മോചന ഉത്തരവിറക്കാനുളള സിറ്റിംഗ് ഏത് ദിവസമാണ് ഉണ്ടാകുക എന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തെ അറിയിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
.
ഇന്നത്തോ കോടതി നടപടിയിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നും മോചന കാര്യത്തിൽ ആശങ്കവേണ്ടെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിലവിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതിനാൽ വൈകാതെ തന്നെ മോചന ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.

Share