മഴ ശക്തമായി തുടരന്നു: 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; കോഴിക്കോട് പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയിൽ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മലപ്പുറം ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇടുക്കിയില്‍ ദേവികുളം താലൂക്കിലേയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയാണ് അവധി.

മലപ്പുറം കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇടുക്കിയില്‍ മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ, മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറി സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ നിർബന്ധമായും പ്രവർത്തിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല. പൂർണ്ണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
.

കണ്ണൂർ ജില്ലയിൽ അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്.  മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
.
കാസർകോട്
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19, 2024) ജില്ലാ കലക്ടർ കെ. ഇൻപശേഖർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
.

വയനാട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ (എം.ആര്‍.എസ്), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
.
പാലക്കാട്
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 19ന് വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

 

കൂടുതൽ ജില്ലകളിൽ ഉടൻ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുതിയ അപ്ഡേറ്റിനായി ഈ പേജ് റീ ഫ്രഷ് ചെയ്ത് ഉപയോഗിക്കുക. 

.

Share
error: Content is protected !!