ഹജ്ജ് കർമ്മങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും; മദീനയിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെയും വഹിച്ചുള്ള ആംബുലൻസ് വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടു – വീഡിയോ

മക്ക: ഹജ്ജ് കർമ്മങ്ങൾ തുടങ്ങാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. വെള്ളിയാഴ്ച ഹാജിമാർ ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് പുറപ്പെടും. ഇതിൻ്റെ ഭാഗമായി മദീനയിലുള്ള ഹാജിമാരെ കഴിഞ്ഞ ദിവസം മുതൽ മക്കയിലേക്ക് എത്തിച്ച് തുടങ്ങിയിട്ടുണ്ട്.

.

വിവിധ രാജ്യങ്ങളിൽ നിന്നും ഹജ്ജിനെത്തി രോഗം ബാധിച്ച് മദീനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെയും ഇന്ന് മക്കയിലേക്ക് കൊണ്ടുവരും. 12 രാജ്യങ്ങളിൽ നിന്നുള്ള 18 തീർഥാടകരാണ് മദീനയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെയം വഹിച്ചുകൊണ്ടുളള ആരോഗ്യ വിഭാഗത്തിൻ്റെ വാഹന വ്യൂഹം ഇന്ന് പുലർച്ചെ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഇവരെ അറഫയിലെ ജബൽ റഹ്മ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുക. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ ഇവരേയും പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണിത്.

.

.

എല്ലാ ആധുനിക മെഡിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ള 31 ആംബുലൻസുകളാണ് മക്കയിലേക്ക് രോഗികളുമായി പുറപ്പെട്ടിട്ടുള്ള വാഹന വ്യൂഹത്തിലുള്ളത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുൾപ്പെടുന്ന 133 പ്രാക്ടീഷണർമാർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്.

.

.

.

കൂടാതെ മദീന-മക്ക റോഡിൽ നിലയുറപ്പിച്ചിരിക്കുന്ന 6 ആംബുലൻസുകൾ, തീവ്രപരിചരണത്തിനായി രണ്ട് ആംബുലൻസുകൾ,  4 സപ്പോർട്ട് ആംബുലൻസ് യൂണിറ്റുകൾ, സംയോജിത ഓക്സിജൻ ക്യാബിൻ, മൊബൈൽ ആംബുലൻസ് വർക്ക്ഷോപ്പ്, രോഗികളുടെ അകമ്പടി കൊണ്ടുപോകുന്നതിനുള്ള ബസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

എല്ലാ വർഷവും, മദീന ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ഇത് പോലെ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിക്കാറുണ്ട്.

.

 

 

 

Share