മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ്  പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെതിരേ കേസെടുത്തെങ്കിലും മേയര്‍ക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.  ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് പറയുന്നു.

.

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി പരാതി നല്‍കിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയര്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മേയറുമായുള്ള പ്രശ്‌നത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തുകുയും ചെയ്യുന്നുണ്ട്.

.

അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും.

.

യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ്  പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.

.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാളയത്തായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. മേയറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ റോഡിന് കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റത്തിലാവുകയുമായിരുന്നു. ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എ യും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

.

സ്ത്രീകളോട് അപമര്യാദയായി പെരുമായിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ബസ് തടഞ്ഞത്. നടുറോഡില്‍ സീബ്രാലൈനില്‍ മേയറും സംഘവും സഞ്ചരിച്ച ചുവപ്പ് കാര്‍ ബസ്സിന് കുറുകെ നിര്‍ത്തിയായിരുന്നു വാക്കേറ്റം. യാത്രക്കാരെ വഴിയിലിറക്കിയതും ഡ്രൈവര്‍ക്കേതിരേയുള്ള ലഹരി ഉപയോഗമടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കാതേയും വന്നതോടെ ആര്യാരാജേന്ദ്രനും പ്രതിരോധത്തിലായിയിരുന്നു.

.

Share
error: Content is protected !!