‘രക്ഷപ്പെട്ടത് കാറിന്‍റെയും ഗാരേജിന്‍റെയും മുകളില്‍ കയറി’; ഒമാനിലെ മഴക്കെടുതിയില്‍ നിന്ന് രക്ഷപ്പെട്ട മലയാളി, മരണം 17 ആയി ഉയർന്നു

ഒമാനിലെ മഴക്കെടുതിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ സ്വദേശി അശ്വിൻ ടൈറ്റസ്. കാറിന് മുകളിൽ കയറിയും ഗാറേജിന്റെ മേൽക്കൂരയിൽ കയറിയുമാണ് ആളുകള്‍ രക്ഷപ്പെട്ടത്. ജോലി ചെയ്യുന്ന ഗാരേജിന്റെ ഉയരത്തിൽ വരെ വെള്ളമെത്തിയെന്നും കിച്ചണിൽ കുടുങ്ങിയവരെ മേൽക്കൂര പൊളിച്ചാണ് രക്ഷിച്ചതെന്നും അശ്വിൻ പറയുന്നു.

ഇന്നലെ മരിച്ച സുനിൽ കുമാറിനൊപ്പമാണ് അശ്വിനും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അശ്വിൻ ടൈറ്റാസിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ് ആലപ്പുഴ സ്വദേശിയായ അശ്വിൻ.

.

അതേസമയം, ഒമാനിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പതിനേഴായി ഉയർന്നു. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ എണ്ണം 12ആയിരുന്നു. ഇപ്പോളത് 17 ആയി ഉയർന്നിട്ടുണ്ട്. കാണാതായ മറ്റൊരാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ കാണാതായ 4 പേരുടെയും മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം സമദ് അൽ-ഷാൻ പ്രദേശത്തെ  അൽ മുദൈബിയിലെ വിലായത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഒമാനിൽ ദുരിതം വിതച്ച് മഴ തുടരുകയാണ്.

 

ആദ്യദിനം തന്നെ പെയ്ത കനത്ത മഴയിൽ പൊടുന്നനെ ഉണ്ടായ വെള്ളപ്പാച്ചിലാണ് മരണസംഖ്യ ഇത്രയും ഉയരാനിടയാക്കിയത്. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറാണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.

ഒരാൾപ്പൊക്കത്തിൽ ഗാരേജിനുള്ളിൽ വരെ കയറിയ വെള്ളത്തിൽ നിന്ന് ഗാരേജ് മേൽക്കൂര തകർത്താണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. 17 വരെ മഴ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

.

മഴ അതിശക്തമായി തുടരുന്ന സാ​ഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ  എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.

.

 

 

Share
error: Content is protected !!