യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു, പ്രണയപ്പകയെന്ന് സംശയം

പാലക്കാട് പട്ടാമ്പിയിൽ യുവിതിയെ കുത്തി വീഴ്ത്തി കത്തിച്ച് കൊന്ന ശേഷം പ്രതി ജീവനൊടുക്കി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) യെയാണ കൊലപ്പെടുത്തിയത്. ശേഷം പ്രതിയായ തൃത്താല ആലൂർ സ്വദേശി സന്തോഷ് (45) ആത്മഹത്യ ചെയ്തു.

കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ കുത്തിക്കൊലപ്പെടുത്തി ശേഷം പ്രതിയായ യുവാവും ജീവനൊടുക്കുകയായിരുന്നു. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ മൂലടിയിൽ സന്തോഷ്, യുവതി മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.

പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

.

ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നു രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് അനുമാനം. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

.

 

Share
error: Content is protected !!