സിപിഎമ്മിനെതിരെയും ഇ.ഡിയുടെ കുരുക്ക് മുറുകുന്നു; ‘രഹസ്യ’ അക്കൗണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. സിപിഎമ്മിന്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു കണ്ടെത്തൽ.

.

ഈ അക്കൗണ്ടുകൾ വഴി ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുള്ളതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫിസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു സിപിഎമ്മിന്റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്.

.

തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

.

കരുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്റ്റിലായെന്നും ഇ.ഡി വ്യക്തമാക്കി. ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത യഥാർഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി മൂന്നിനു പരിഗണിക്കാൻ മാറ്റിയിരുന്നു.

.

 

Share
error: Content is protected !!