ഭക്ഷണത്തിൽ വിഷംകലർത്തി ദമ്പതിമാരെ കൊന്നത് മകൻ; ഇരട്ടക്കൊല പുറത്തറിഞ്ഞത് മറ്റൊരു മകൻ്റെ ഇടപെടലിൽ

കര്‍ണാടകത്തിലെ ഹാസനില്‍ സാമ്പത്തികതര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന്‍ അറസ്റ്റില്‍. അരകല്‍ഗുഡ് സ്വദേശി മഞ്ജുനാഥാണ് (26) അറസ്റ്റിലായത്. മഞ്ജുനാഥിന്റെ അച്ഛന്‍ നഞ്ചുണ്ടപ്പ (55), അമ്മ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. (ചിത്രത്തിൽ കൊല്ലപ്പെട്ട മാതാപിതാക്കൾ, പ്രതി മഞ്ജുനാഥ്)

അമ്മയും അച്ഛനും കഴിക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണത്തില്‍ മഞ്ജുനാഥ് വിഷം ചേര്‍ക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം അവശനിലയിലായ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതോടെ 23-ന് ഇരുവരെയും മഞ്ജുനാഥ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, വീട്ടിലെത്തുന്നതിനുമുമ്പേ വാഹനത്തില്‍വെച്ച് ഇരുവരും മരിച്ചു. മഞ്ജുനാഥിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് സമീപഗ്രാമത്തില്‍ താമസിക്കുകയായിരുന്ന ഇവരുടെ മറ്റൊരു മകനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഇരുവരുടെയും മൃതദേഹം മഞ്ജുനാഥ് തിടുക്കപ്പെട്ട് മറവുചെയ്തിരുന്നു. പോലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെ കീടനാശിനി ഉള്ളില്‍ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ജുനാഥിനെ ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഉമയുടെ പേരില്‍ സഹകരണസംഘത്തില്‍നിന്ന് വന്‍തുക മഞ്ജുനാഥ് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കണമെന്ന് ഉമയും അച്ഛന്‍ നഞ്ചുണ്ടപ്പയും നിരന്തരം ആവശ്യമുന്നയിച്ചതോടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനുപുറമേ ഗ്രാമത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധം മാതാപിതാക്കള്‍ ചോദ്യംചെയ്തതും പകയ്ക്ക് കാരണമായി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!