അച്ഛനെ കൊല്ലാൻ 15കാരനായ മകൻ്റെ ശ്രമം; കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാവിലെ 10:30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ മർദ്ദിച്ചതിലുള്ള പ്രതികാരമാണ് കൊല്ലാൻ പ്രേരിപ്പിച്ചത്. വീടിനകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന അച്ഛന്റെ അടുത്തേക്ക് 15കാരൻ കൂട്ടുകാരനുമായി വരികയും പിതാവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം പിതാവ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഡയാലിസിന് വിധേയനാകുന്ന വൃക്കരോഗിയാണ് 15കാരന്റെ പിതാവ്. ഇദ്ദേഹം മകനെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരമായി മകൻ പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായിൽ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയിൽ ചുറ്റികകൊണ്ട് മർദിക്കുകയായിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് 15കാരൻ കൃത്യം ചെയ്തത്.

ഗുതുരാവസ്ഥയിലായ പിതാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ പിടിയിലാകും എന്നായതോടെ 15കാരൻ വീടിന്റെ മുറിക്കുള്ളിൽ കയറി ജനൽ കമ്പിയിൽ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികൾ കാണുകയായിരുന്നു. ഉടൻ തന്നെ പോത്തൻകോട് പോലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് 15കാരനേയും ആശുപത്രിയിലേക്ക് മാറ്റി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!