മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

മലപ്പുറം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മതവിദ്വേഷ കേസിലാണ് ചോദ്യം ചെയ്യലിനു ​ഹാജരായത്. ഈ കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയിക്കുകയും ചെയ്തു.

ഇതു കഴിഞ്ഞ ഉടനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നിലമ്പൂർ എസ്.എച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നായിരുന്നു അൻവറിന്റെ ആരോപണം.

അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!