ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധിക്കുളള സ്റ്റേ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു. അതേസമയം, ഹൈക്കോടതി വിധി വരുന്നതുവരെ എം.പി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസിൽ ഫെെസൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്ത് വർഷത്തെ തടവുശിക്ഷയും കോടതി സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ ഫൈസൽ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണം ആണ് ഫൈസലിന് എം.പി സ്ഥാനം നിലനിർത്താനായത്.

എം.പിയെന്ന വസ്തുത കണത്തിലെടുത്താണ് കേസിൽ ഹെെക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോട് സ്വീകരിച്ചതെന്നും ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേസിൽ വീണ്ടും വാദംകേൾക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ആറ് ആഴ്ചയ്ക്കുള്ളിൽ കേസിൽ വാദം കേട്ട് തീർപ്പാക്കാനാണ് നിർദേശം.

സ്റ്റേ ഉത്തരവ് റദ്ദാക്കിയാൽ എംപി സ്ഥാനത്തിന് അയോഗ്യത ഉണ്ടാകുമെന്ന് ഫൈസലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. പാർലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടർമാരുടെ അവകാശത്തെ ഹനിക്കുന്ന കാര്യമാണെന്ന രാഹുൽ ഗാന്ധി കേസിലെ സുപ്രീം കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫൈസലിന് ഹൈക്കോടതി വിധി വരുന്നതുവരെ എം.പിസ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!