അച്ഛനും മകനും തമ്മിൽ രാത്രി വാക്കേറ്റം, പുലർച്ചെ അച്ഛന്‍ മരിച്ചനിലയിൽ; പ്രതിശ്രുതവരനായ മകനെ കാണാനില്ല

ആലപ്പുഴ: രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയല്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ്(54) മരിച്ചത്. സംഭവത്തിന് പിന്നാലെ സുരേഷിന്റെ മകന്‍ നിഖിലിനെ(24) കാണാതായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചശേഷം രാത്രിയില്‍ അച്ഛനും മകനും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നതായി സുരേഷിന്റെ ഭാര്യ മിനിമോള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഈമാസം 28-ന് നിഖിലിന്റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം.

വീടിന്റെ ചവിട്ടുപടിയില്‍ വീണ് കാലിന് പരിക്കേറ്റ മിനിമോള്‍ പ്ലാസ്റ്ററിട്ട് കിടപ്പിലാണ്. ബുധനാഴ്ച രാവിലെ ഏഴരയായിട്ടും ഏഴുന്നേല്‍ക്കാതെ വന്നതോടെ അടുത്തമുറിയില്‍ചെന്ന് നോക്കിയപ്പോഴാണ് ഭര്‍ത്താവിന് അനക്കമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബഹളംവെച്ച് അയല്‍വാസികളെ കൂട്ടുകയായിരുന്നു. സുരേഷ്‌കുമാറിന്റെ തലക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് വിവരം.

വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചെതെന്ന് പറയപ്പെടുന്നു. നഗരത്തിലെ കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖില്‍. ആലപ്പുഴ നോര്‍ത്ത് പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍പോയ നിഖിലിനെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!