കൊച്ചിയിൽ യുവതിയെ കൊല്ലും മുൻപ് കുറ്റവിചാരണ; ‘എന്ത് കൂടോത്രമാണ് ചെയ്തത്’, ‘തന്നെ കൊന്നോളൂ’ എന്ന് രേഷ്മ

കൊച്ചിയിൽ ചങ്ങനാശേരി സ്വദേശിയായ യുവതിയെ ഓയോ ഹോട്ടൽ മുറിയിൽവച്ച് കുത്തിക്കൊന്നത് ക്രൂരമായ മാനസിക–ശാരീരിക പീഡനത്തിനു ശേഷമെന്നു വെളിപ്പെടുത്തൽ. കൊലപ്പെടുത്തും മുൻപ് രേഷ്മയെ കുറ്റവിചാരണ നടത്തുന്ന ദൃശ്യങ്ങൾ പ്രതി നൗഷിദ് മൊബൈൽ ഫോണിൽ പകർത്തി. ഇവ പൊലീസ് നൗഷിദിന്റെ ഫോണിൽനിന്നു കണ്ടെടുത്തു. തന്നെ അപായപ്പെടുത്താൻ യുവതി ദുർമന്ത്രവാദം നടത്തിയെന്നാണു പ്രതിയുടെ ആരോപണം. ഇന്നലെ രാത്രിയാണ് ചങ്ങനാശേരി സ്വദേശിയായ രേഷ്മയെ (27) കോഴിക്കോട് ബാലുശേരി സ്വദേശിയായ നൗഷിദ് കുത്തിക്കൊന്നത്.

യുവതിയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്തി. പ്രതി നൗഷിദുമായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന് കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയശേഷം പ്രതി കത്തി സമീപത്തെ വീട്ടുവളപ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു കൊലപാതകം. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ യുവതിയെ കുത്തേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയത്തെതുടര്‍ന്ന് കെയര്‍ടേക്കറായ നൗഷിദിനെയും അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൃത്യം നടത്തിയതെന്ന് നൗഷിദ് തന്നെയാണെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു.

പ്രതിയുടെ ഫോണില്‍നിന്ന് കൊലപാതകത്തിന് മുന്‍പുള്ള ചില ഞെട്ടിക്കുന്നദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊലപാതകത്തിന് മുന്‍പ് പ്രതി യുവതിയെ വിചാരണ ചെയ്തതായും ഇതെല്ലാം ഫോണില്‍ പകര്‍ത്തിയെന്നുമാണ് പോലീസ് പറയുന്നത്.

രേഷ്മയും നൗഷിദും ഏറെനാളായി പരിചയമുള്ളവരാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ രേഷ്മ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി നൗഷിദിന് അടുത്തിടെ സംശയമുണ്ടായി. ഈ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികസൂചന.

എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്ത പ്രതി താന്‍ കെയര്‍ടേക്കറായി ജോലിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് രേഷ്മയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍വെച്ച് രേഷ്മയെ ചോദ്യംചെയ്യാന്‍ തുടങ്ങി. എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങള്‍ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളെല്ലാമാണ് പ്രതി ചോദിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതിയുടെ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയും ചെയ്തു. ഈ സമയമെല്ലാം രേഷ്മ കരയുകയായിരുന്നു. അവസാനം കരഞ്ഞുകൊണ്ട് ‘എന്നാല്‍ തന്നെ കൊന്നോളൂ’ എന്നും രേഷ്മ വീഡിയോയില്‍ പറയുന്നതായാണ് വിവരം.

 

യുവതിയെ കൊലപ്പെടുത്തിയ ശേഷം കൃത്യം നടത്തിയത് മറ്റാരെങ്കിലുമാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍, ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് നൗഷിദിനെ സംശയമുണ്ടായി. അപ്പാര്‍ട്ട്‌മെന്റില്‍ യുവതിക്ക് കുത്തേറ്റിട്ടും കെയര്‍ടേക്കറായ നൗഷിദ് ഈ വിവരം ആദ്യം പോലീസില്‍ അറിയിക്കാത്തതായിരുന്നു ആദ്യത്തെ സംശയം. ഇതോടെ പ്രതിയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അതേസമയം രേഷ്മയെ കൊന്നത് ശല്യം ഒഴിവാക്കാനെന്ന് പ്രതി നൗഷിദ് മൊഴി നൽകി. യുവതി തന്നെ സാമ്പത്തികമായും മാസസീകമായും ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. തങ്ങൾ തമ്മിൽ മിക്ക ദിവസങ്ങളിലും വാക്കുതര്‍ക്കങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഈ ബന്ധം ഒഴുവാക്കാനാണ് യുവതിയെ കൊന്നതെന്നും പ്രതി മൊഴി നൽകി.

തന്‍റെ ആരോഗ്യപ്രശ്‌നങ്ങൾ യുവതി സുഹൃത്തുക്കളുമായി പങ്കുവെച്ച് തന്നെ കളിയാക്കിരുന്നു. ഇതേ ചൊല്ലിയും ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതൊക്കെയാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. രേഷ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് താൻ അപ്പാർട്ട്മെന്‍റില്‍ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷിദ് പോലീസിനോട് പറഞ്ഞു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം. എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!