അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: അസ്ഫാക്കിനെ തെളിവെടുപ്പിനായി കുട്ടിയുടെ വീട്ടിലെത്തിച്ചു, പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ, ഹൃദയം തകരുന്ന കാഴ്ചകൾ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി ആദ്യം തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.

അസ്ഫാക് ആലത്തെ 11.15 ഓടെയാണ് തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചത്. അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പോലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. പതിനഞ്ച് മിനിറ്റോളം ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൈപ്പിന്‍ ചുവട്ടിലെത്തി ഇയാള്‍ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിന്‍ ചുവട്ടിലേക്കാണ് കൊണ്ടുപോയത്.

ആലുവ ഫ്‌ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിന് ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഇതിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.

 

 

 

തുടർന്ന് കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലേക്കും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വളരെ വൈകാരികമായ സാഹചര്യങ്ങളായിരുന്നു വീട്ടിൽ. പ്രതിയെ വീട്ടിലേക്ക് കൊണ്ടു വരുന്നത് കണ്ടപ്പോൾ തന്നെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് വഴിയിലേക്ക് ഓടിചെന്ന് പ്രതിക്ക് നേരെ പ്രതിഷേധം ഉയർത്തുകയുണ്ടായി. അമ്മയുടെ വൈകാരിക പ്രകടനം ശക്തമായതോടെ വനിതാ പൊലീസും അയൽവാസികളും ഇടപെട്ട് അമ്മയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛൻ്റെ ഭാഗത്ത് നിന്നും സമാനമായ പ്രതികരണമാണുണ്ടായത്. കരച്ചിൽ നിർത്താനാവാതെ അട്ടഹസിച്ചുകൊണ്ടും ആർത്ത് വളിച്ചും മകൾ നഷ്ടപ്പെട്ട ആ അമ്മ തൻ്റെ പ്രതിഷേധം തൊട്ടടുത്ത വീട്ടിൽ വെച്ചും തുടരുന്നുണ്ടായിരുന്നു. പ്രതിക്ക് നേരെ പാഞ്ഞടുക്കാനുള്ള ശ്രമത്തിൽ നിന്ന് മാതാപിതാക്കളെ ബലം പ്രയോഗിച്ചാണ് തടഞ്ഞ് വെച്ചത്.

പ്രതിയെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവരുന്നു എന്നറിഞ്ഞ് മാധ്യമ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ തന്നെ അമ്മ വീട്ടിനകത്ത് നിന്ന് പുറത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ആളുകൾ പിടിച്ച് വെച്ചിട്ടും കുതറി മാറി റോഡിലേക്ക് പാഞ്ഞടുക്കാൻ ശ്രമിച്ചു. വനിതാ പോലീസുകാരും അയൽവാസികളും ചേർന്ന് ബലം പ്രയോഗിച്ച് അമ്മയെ മറ്റൊരുവീട്ടിലേക്ക് മാറ്റുകയായിരുന്നു. കണ്ട് നിന്നവരുടെ ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു അത്.

സ്ഥലത്ത് സംഘർഷാവസ്ഥക്കുള്ള സാഹചര്യവും നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു തെളിവെടുപ്പ്. കുട്ടി താമസിച്ചിരുന്ന വീടിൻ്റെ മുകൾ നിലയിലായിരുന്നു പ്രതി താമസിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

അതേസമയം, പ്രതി അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ഇതരസംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. . രണ്ട് സംഘങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും ഇന്നലെ തിരിച്ചു. എസ് ഐ മാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ഡൽഹിയിലേക്കും ബീഹാറിലേക്കും തിരിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!