പുതിയ സ്വദേശിവൽക്കരണ പദ്ധതി: ചെറുകിട സ്ഥാപനങ്ങളേയും ബാധിക്കും, മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾ ആശങ്കയിൽ

റിയാദ്: സൗദിയിൽ സെയിൽസ്, പർച്ചേസിംഗ്, കാർഗോ തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള തീരുമാനം ചെറുകിട സ്ഥാപനങ്ങളേയും ബാധിക്കും. ഇതോടെ ഈ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിലായി.

ചെറുകിട സ്ഥാപനങ്ങളെ പോലും ബാധിക്കും വിധമാണ് പദ്ധതി നടപ്പിലാക്കുക. ഈ മേഖലകളിലെല്ലാം മലയാളികളുൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ ഇവരുടെ ജോലി പ്രതിസന്ധിയിലാകും. ഇവർ ഒന്നുകിൽ മറ്റു പ്രൊഫഷനുകളിലേക്ക് തൊഴിൽ മാറുകയോ, അല്ലെങ്കിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിടുകയോ ചെയ്യേണ്ടി വരും. ചില തൊഴിലുകളിൽ ആകെ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതിനാൽ പല തൊഴിലുടമകൾക്കും വിദേശികളെ പിരിച്ച് വിടേണ്ടിവരും. ഇങ്ങിനെ പിരിച്ച് വിടുന്നവർക്ക് അതേ പ്രൊഫഷനിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കണ്ടെത്തുക എന്നതും പ്രയാസമാകും. അതിനാൽ ഇത്തരക്കാർ തൊഴിൽ പ്രൊഫഷൻ മാറാൻ നിർബന്ധിതകരാകും.

 

പുതിയ സ്വദേശിവൽക്കരണ നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ, പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്,  ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശിവത്കരണം നടപ്പാക്കും.

 

മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ  15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കും. പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്‍പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരും.

സൗദി ട്രാൻസ്‍പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികൾ വളരെയേറെ ജോലി ചെയ്യുന്ന മേഖലയാണ് കാർഗോ സർവീസുകൾ. ലേഡീസ് ടൈലറിംഗ്, ഡെക്കറേഷൻ മേഖലളിലെ മാനേജ്‍മെന്റ് തൊഴിലുകളെല്ലാം ജീവനക്കാരുടെ എണ്ണം പരിഗണിക്കാതെ തന്നെ പൂർണമായും സ്വദേശി വൽക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മേഖലയിൽ വിദേശികൾ ജോലി ചെയ്യാൻ പാടില്ല. പരസ്യം, മെഡിക്കൽ എക്യുപ്മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനം, ആർട്ട് ആന്റ് എൻജിനീയറിംഗിൽ 50 ശതമാനം സൗദിവത്കരണവും നടപ്പാക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!