സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരൻ്റെ മോചനത്തിന് മുന്നിട്ടിറങ്ങി സൗദി പൗരൻ; സമാഹരിച്ചത് രണ്ട് കോടി

വാഹനാപകട കേസിൽ അഞ്ചര വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന ഇന്ത്യാക്കാരന്റെ മോചനത്തിന് മുന്നിട്ടിറങ്ങി സൗദി പൗരൻ. മോചനദ്രവ്യമായ രണ്ട് കോടി രൂപ സോഷ്യൽ മീഡിയയിലൂടെ കാമ്പയിൻ ചെയ്ത് സ്വന്തം സമൂഹത്തിൽനിന്ന് സ്വരൂപിച്ച ഹാദി ബിൻ ഹമൂദ് ആണ് ദേശ, ഭാഷ, മതാതീതമായ നന്മയുടെയും കാരുണ്യത്തിന്റെയും മാതൃക തീർത്തത്.

 

അവാദേശ് സാഗർ (52) എന്ന ഉത്തർപ്രദേശ് ബീജാപൂർ സ്വദേശിക്കാണ് സൗദി പൗരസമൂഹത്തിന്റെ കാരുണ്യം തുണയാകുന്നത്. റിയാദ് – ത്വാഇഫ് റോഡിൽ ബീഷക്ക് സമീപം ഖുവയ്യയിൽ അലഹ്സ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾ പ്രതിയായത്. വെള്ളം വിതരണം ചെയ്യുന്ന ലോറി ഓടിക്കലായിരുന്നു ഇയാളുടെ ജോലി. ലൈസൻസോ ഇഖാമയോ ഇല്ലാതെയാണ് ഇയാൾ സൗദിയിൽ തങ്ങുകയും വാഹനം ഓടിക്കുകയും ചെയ്തിരുന്നത്. ഒരുദിവസം വൈകുന്നേരം ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുമ്പാൾ ഒരു വളവിൽ വെച്ച് എതിരെ അതിവേഗത്തിലെത്തിയ വാഹനങ്ങളെ രക്ഷിക്കാൻ അരികിലേക്ക് ഒതുക്കിയ ഇയാളുടെ ലോറിയിലേക്ക് സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള പാറക്കൂട്ടത്തിലേക്ക് തെറിച്ചുവീണ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും വാഹനമോടിച്ച യുവാവും മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. ലൈസൻസും ഇഖാമയുമില്ലാത്തതിനാൽ അവദേശ് സാഗർ പൂർണക്കുറ്റക്കാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുക 9,45,000 റിയലാണ്. തികച്ചും നിർദ്ധന കുടുംബത്തിൽപ്പെട്ട അവാദേശിന് ഈ തുക സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു.

തന്റെ വിധിയെപ്പഴിച്ച് ജയിലിൽ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല. ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. ഇതിനിടയിൽ അവാദേശിന്റെ രണ്ട് പെൺകുട്ടികൾ മരിച്ചു. ജീവിക്കാൻ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിന്റെ കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഒരു ഫലവും ഉണ്ടായില്ല.

അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് ഹാദി ബിൻ ഹമൂദ് എന്ന സ്വദേശി സാമൂഹിക പ്രവർത്തകനോട് ഇക്കാര്യം പറയുന്നത്. ഹാദി ബിൻ ഹമൂദ് ജയിലിലെത്തി അവാദേശിനെ കണ്ടു വിവരങ്ങൾ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലിൽ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി ബിൻ ഹമൂദ് അവാദേശിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ അവാദേശിന്റെ നിസ്സഹായാവസ്ഥ അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തു. ഫേസ്‍ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സൗദി സമൂഹത്തിൽ ഈ വീഡിയോകൾ വ്യാപകമായി പ്രചരിച്ചു. ഒപ്പം ഹാദി ബിൻ ഹമൂദിന്റെ സഹായ അഭ്യർഥനയും. ഇന്ത്യക്കാരും സൗദികളും തമ്മിലുള്ള പരമ്പരാഗത ആത്മബന്ധത്തെക്കുറിച്ച് ഓരോ വീഡിയോ പോസ്റ്റിലും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ഇതോടെ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം പിരിവ് നടത്തുകയാണന്നാരോപിച്ച് ചിലർ ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ സൗദി അധികൃതർ അദ്ദേഹത്തിന്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകി. അതോടെ സ്വദേശികൾ മനസ്സറിഞ്ഞ് സഹായവുമായി മുന്നോട്ട് വന്നു. സ്വരൂപിച്ച് കിട്ടിയ 9,45,000 റിയാൽ ഹാദി ബിൻ ഹമൂദ് ഞായറാഴ്ച കോടതിയിൽ കെട്ടിവെച്ചു. ഇതോടെ അടുത്ത ദിവസം അവാദേശ് ജയിൽ മോചിതനാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!