ചോരവാർന്ന് 12 വയസുകാരി സഹായത്തിനായി കൈ നീട്ടുന്നു, സഹായിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം – വീഡിയോ

ചോരവാര്‍ന്ന നിലയില്‍ സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം.

യു.പിയിലെ കനൗജിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ക്രൂരത പുറത്തെത്തിയത്. സഹായം അഭ്യര്‍ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ചുറ്റും കൂടിനിന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു.

ഒടുവില്‍ പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയേയുമെടുത്ത് ഓടുന്ന പോലീസുകാരന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വീട്ടില്‍നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ തലയിലുള്‍പ്പെടെ സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നോയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയതായിരുന്നു കുട്ടി. പിന്നീട് തിങ്കളാഴ്ച വൈകുന്നേരമാണ് ഡാക് ബംഗ്ലാവ് ഗസ്റ്റ് ഹൗസിന് പിന്നിൽ രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. 

കുട്ടി അവളുടെ രക്തം പുരണ്ട കൈകൾ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആളുകളൾ അവളെ സഹായിക്കുന്നതിന് പകരം ചുറ്റിലും കൂടി നിന്ന് വീഡിയോ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. 

പോലീസിനെ അറിയിച്ചോ എന്നൊരു ശബ്ദം വീഡിയോയിൽ കേൾക്കാം. മറ്റൊരാൾ പോലീസ് മേധാവിയുടെ നമ്പർ ചോദിക്കുന്നതും കേൾക്കുന്നുണ്ട്. എന്നാൽ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കാതെ വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു. ഒടുവിൽ പോലീസ് എത്തുന്നതുവരെ പെൺകുട്ടിക്ക് കാത്തിരിക്കേണ്ടി വന്നു.

 

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വൈകുന്നേരത്തോടെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കാമ്പസിലെ കുറ്റിക്കാട്ടിൽ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുഖത്ത് നിരവധി മുറിവുകൾ കണ്ടെത്തി. കാലിൽ നിന്നും ചോരയും ഒഴുകുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഔട്ട് പോസ്റ്റ് ഇൻചാർജ് മനോജ് പാണ്ഡെ സ്ഥലത്തെത്തി. ആംബുലൻസ് വരാൻ വൈകുന്നത് കണ്ട് കുട്ടിയെ മടിയിലിരുത്തി ഓട്ടോയിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 

തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർ കാൺപൂരിലേക്ക് റഫർ ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഡാക് ബംഗ്ലാ ഗസ്റ്റ് ഹൗസിന് പിന്നിൽ ഉപേക്ഷിച്ചുവെന്ന് പ്രദേശവാസികൾ ആരോപിച്ചു, എന്നാൽ ഈ അവകാശവാദങ്ങൾ പോലീസ് നിഷേധിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!