കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങി; അഞ്ചു മണിക്കൂറിനുള്ളിൽ പ്രതി പിടിയില്‍

കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.

അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായെന്നും അറബ് സ്വദേശി പറഞ്ഞു. ഇതിനാലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇയാളുടെ വാദം. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ വിഭാഗം അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു. കാല്‍നടയാത്രക്കാരന് നിസ്സാര പരിക്ക് മാത്രമെ ഉണ്ടായുള്ളെന്ന് കരുതിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്ന് പിടിയിലായ അറബ് സ്വദേശി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് കുറ്റകരമാണെന്നും അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും ശ്രമിക്കണമെന്ന് ഷാര്‍ജ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തി.

യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക. ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!