അഞ്ച് വയസുകാരിയെ കാറിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു; 51കാരനായ പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് കാറിനുള്ളിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ 51 വയസുകാരന് യുഎഇയില്‍ 11 വര്‍ഷം തടവ്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അജ്‍മാനിലെ വീടിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെയും സഹോദരനെയും തന്റെ കാറിലേക്ക് വിളിച്ച് കയറ്റിയത്. ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും കോടതി രേഖകള്‍ പറയുന്നു.

കുട്ടികള്‍ അപരിചിതനായ ഒരാളുടെ കാറില്‍ കയറിയെന്ന് ചിലര്‍ അമ്മയെ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. കാറില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഇയാള്‍ എട്ട് വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെയും കാറില്‍ കയറ്റിയതെന്ന് കുട്ടികള്‍ പറഞ്ഞതായി അമ്മ മൊഴി നല്‍കി. ആണ്‍കുട്ടിയെ മുന്‍ സീറ്റിലും പെണ്‍കുട്ടിയെ പിന്‍ സീറ്റിലും ഇരുത്തി. ശേഷം പെണ്‍കുട്ടിയോട് വസ്‍ത്രം ഊരാന്‍ ആവശ്യപ്പെടുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി.

അമ്മടെ പരാതി ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 37 ക്രിമിനല്‍ കേസുകളുണ്ടെന്ന് പിന്നീട് കണ്ടെത്തി. ലൈംഗിക ചൂഷണം, മാന്യമല്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുണ്ടായിരുന്നത്. നേരത്തെ ഒരിക്കല്‍ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രതി പിന്നീട് തിരികെ എത്തുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ആറ് കുട്ടികളുടെ നഗ്നഫോട്ടോകളും പൊലീസ് കണ്ടെടുത്തു. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തു. ഇതോടെയാണ് കോടതി 11 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share