കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ പാമ്പ് പിടുത്തക്കാരനെ വലിഞ്ഞുമുറുക്കി കൊന്നു

കിണറ്റില്‍വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ 55-കാരന് ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി.നടരാജനാണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കി. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കര്‍ഷകനായ ചിന്നസ്വാമി തൻ്റെ കൃഷി ആവശ്യത്തിനായി കിണറ്റിൽ പമ്പ് സ്ഥാപിക്കാനൊരുങ്ങിയപ്പോഴാണ് കിണറ്റിൽ പാമ്പിനെ കണ്ടെത്തിയത്. ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് കിണറ്റിൽ വീണതെന്നാണ് അനുമാനിക്കുന്നത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി, ഒരു കയറ് ഉപയോഗിച്ച് കിണറ്റിലിറങ്ങി.

ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. എന്നാല്‍ വെള്ളത്തിലെത്തിയിട്ടും പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടരാജിനായില്ല. തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരിച്ചതെന്ന് പോലീസ് പറഞ്ഞു.

9.30 ഓടെ വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന ഏറെനേരം പണിപ്പെട്ടാണ് നടാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. എന്നാല്‍ പാമ്പിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനാകാത്തത് സമീപവാസികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!