നടൻ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താര സംഘടന

ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത താരസംഘടനയായ അമ്മ നിഷേധിച്ചതിനാൽ വാർത്ത തിരുത്തുന്നു..

 

താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കി എന്ന രീതിയിൽ ആദ്യം മാധ്യമങ്ങളിൽ  വന്ന വാർത്ത തെറ്റാണെന്നും, ഷമ്മി തിലകൻ ഇപ്പോഴും അമ്മയുടെ അംഗമാണെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് നടന്ന വാർഷിക ജനറൽ ബോഡിയിലായിരുന്നു ഷമ്മിക്കെതിരെ നടപടി സ്വീകരിച്ചതായി വാർത്ത പ്രചരിച്ചത്.

അച്ചടക്ക ലംഘനം നടത്തിയതിന് ഷമ്മി തിലകനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നടന സിദ്ദീക്ക് വ്യക്തമാക്കി. ഷമ്മിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കൂ. യോഗത്തിൽ ഭൂരിഭാഗം പേരും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും സിദ്ധീക്ക് കൂട്ടിച്ചേർത്തു. അമ്മ യോഗത്തിന് ശേഷം ഭാരവാഹികൾ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമ്മയുടെ ട്രഷറർ കൂടിയായ സിദ്ധീക്ക് ഇക്കാര്യം വിശദീകരിച്ചത്.

മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവമുൾപ്പെടെ നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ ഉള്ളവർ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു.

പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യം ജഗദീഷും ചില ഭാരവാഹികളും ഉന്നയിച്ചു. നേരത്തെ തിലകനും സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനറൽ ബോഡിയിൽ വച്ചായിരുന്നു ഷമ്മി തിലകന്റെ മൊബൈലിൽ അവിടെ ഉണ്ടായ സംഭവങ്ങൾ മൊബൈലിൽ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തത്.

അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നല്‍കിയിരുന്നില്ല. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കി.

നേരത്തേ, പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസിൽ അകപ്പെട്ട വിജയ് ബാബു ‘അമ്മ’യിൽ തുടരുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് ‘മാനിഷാദാ’ എന്ന ശ്ലോകം തലക്കെട്ടാക്കിയാണ് ഷമ്മി തിലകൻ പങ്കുവച്ചത്. ഷമ്മി തിലകനെ പുറത്താക്കിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

‌ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത ‘അമ്മ’യുടെ പ്രതിനിധികൾക്കെതിരെയും ഷമ്മി തിലകൻ പരസ്യമായി രംഗത്തെത്തി. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ വിമർശനം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഷമ്മി എത്തിയത്.

‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു)’– ഇതായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.

ഇതിനിടെ, അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചും ഷമ്മി തിലകൻ വാർത്തകളിൽ ഇടംപിടിച്ചു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു. അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പ് പങ്കുവച്ചായിരുന്നു നടന്റെ വിശദീകരണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!