ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. ഇത്തവണ 79,000 തീര്‍ഥാടകര്‍

മക്ക: ഇത്തവണ ഇന്ത്യയില്‍ നിന്നും 79,237 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ് ക്വാട്ട സംബന്ധമായ അറിയിപ്പ് ലഭിച്ചത്.

 

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും വിദേശ തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നിയന്ത്രണങ്ങളോടെ വിദേശ തീര്‍ഥാടകര്‍ക്ക് അവസരം നാല്‍കാനാണ് തീരുമാനം. ആകെ പത്തു ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ എട്ടര ലക്ഷം വിദേശ തീര്‍ഥാടകരും ഒന്നര ലക്ഷം ആഭ്യന്തര തീര്‍ഥാടകരുമായിരിക്കും.  കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ്  നേരത്തെ 18 ലക്ഷമായിരുന്ന വിദേശ തീര്‍ഥാകരുടെ എണ്ണം ഇത്തവണ  എട്ടര ലക്ഷമായി കുറച്ചത്. 2 ലക്ഷത്തോളമായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 79,000 ആയി കുറഞ്ഞു.  ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച ഭൂരിഭാഗം തീര്‍ഥാടകര്‍ക്കും ഇത്തവണ അവസരം ലഭിക്കുമെന്നാണ് സൂചന.

 

തീര്‍ഥാടകര്‍ക്ക് 65 വയസിനു മുകളില്‍ പ്രായമില്ലാതിരിക്കുക, സൌദിയില്‍ അംഗീകാരമുള്ള കോവിഡ് വാക്സിന്‍ എടുത്ത് പൂര്‍ത്തിയാകുക, സൌദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ കോവിഡ് പരിശോധന നടത്തി നേഗാറ്റീവ് ആണെന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് തീര്‍ഥാടകര്‍ക്കുള്ള ഇത്തവണത്തെ പ്രധാന മാര്‍ഗ നിര്ദേശങ്ങള്‍

 

Share