കെ റെയില്‍ സർവെ തുടരാമെന്ന് സുപ്രീംകോടതി

സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
സർവെയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സർവേ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേസമയം കെ റെയിലെന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എപ്പോഴാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ? റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

Share
error: Content is protected !!