നടിയെ ആക്രമിച്ച കേസ് അന്വോഷണം കാവ്യയിലേക്ക്. ഉടൻ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിതിരിവ്. കേസിൽ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ കാവ്യയുടെ പങ്കാളിത്തം സംബന്ധിച്ചാണ് അന്വേഷണസംഘം ചോദിച്ച് അറിയുക.

കേസിൽ കാവ്യക്ക് ബന്ധമുളളതായി നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നുവെങ്കിലും, പിന്നീട് അത് അന്വോഷണം സംഘം കാര്യാമായെടുത്തിരുന്നില്ല. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപിയുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിക്കുക.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും അജ്ഞാതനായ വിഐപിയും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ’ എന്നാണ് കാവ്യ ചോദിച്ചത്. ഇതിനെ കുറിച്ച് കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.

ആ വിഐപി ശരത്ത് തന്നെ; ചോദ്യംചെയ്തു

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു.

‘ദൃശ്യം കൊണ്ടുവന്ന വിഐപി ആരാണെന്നത് ഞാന്‍ വ്യക്തമായി തിരിച്ചറിഞ്ഞിട്ട് അഞ്ച് ദിവസമേ ആയിട്ടുളളൂ വെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും വ്യക്തമാക്കി. അത് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഐപിയെ ശബ്ദം കൊണ്ട് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പൊലീസ് നേരത്തെ തന്നെ വിഐപിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു കൈ അകലത്തിലാണ് വിഐപി ഇപ്പോള്‍ ഉളളത്. വിഐപിയുടെ പേരും താമസസ്ഥലവും എല്ലാം പൊലീസിന് അറിയാം. വരും ദിവസങ്ങളില്‍ വിഐപിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.’ എന്നായിരുന്നു കഴിഞ്ഞദിവസം ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

തുടർന്നാണ് ശരത് എന്ന വിഐപിയെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും. നാളെ ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!