തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർ എസ് എസെന്ന് ആരോപണം

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം, മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് മുന്നിൽവച്ചായിരുന്നു ആക്രമണം.

 

2 ബൈക്കുകളിലായിട്ടാണ് അക്രമിസംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി. ഇവരുടെ മുന്നിൽവച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരൻ സുരനും വെട്ടേറ്റു. ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. ബന്ധുക്കൾ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസാണെന്ന് സി പി എം ആരോപിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്പ് സി പി എം- ബ‌ി ജെ പി സംഘർഷമുണ്ടായിരുന്നു. തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവടങ്ങളിൽ ഇന്ന് ഹർത്താലാണ്.

Share
error: Content is protected !!