കെ.ടി ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് നിയമ വിദഗ്ധർ

വളരെ ശക്തമായ ഒരു അഴിമതി വിരുദ്ധ ജുഡീഷ്യൽ സ്ഥാപനമാണ് ലോകായുക്തയെന്നും, ആ സംവിധാനത്തെ കരിവാരിത്തേക്കുവാനും തകർക്കാനും ഉദ്ദേശിച്ചാണ് മുൻ മന്ത്രി കെ.ടി ജലീൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ ലോകായുക്തക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി പറഞ്ഞു. കെ.ടി ജലീൽ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും വാസ്തവവിരുദ്ധവും സത്യത്തിന്‍റെ കണികപോലുമില്ലാത്തതാണെന്നും ആസഫലി വ്യക്തമാക്കി.

ലോകായുക്തയെ ഇടിച്ചുതാഴ്ത്തി പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കും വിധം പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ച് (Contempt of Court Act -1971) നടപടിയെടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പ് ഇക്കാര്യം പ്രത്യേകം വിവക്ഷിക്കുന്നുണ്ട്. അത്തരം വിഷയങ്ങളിൽ ലോകായുക്തക്ക് ഹൈകോടതിയുടെ അതേസ്ഥാനം തന്നെയാണ്. മാത്രമല്ല ലോകായുക്ത നിയമം 18 അനുസരിച്ചു ലോകായുക്തയെ ബോധപൂർവം അവമതിപ്പുളവാക്കുംവിധം പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ലോകായുക്ത നിയമം 18 വകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കേരള ലോകായുക്‌ത രൂപീകരിച്ചതിനു ശേഷം ഇന്നുവരെ ആരും പറയാത്ത ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ അഴിമതിവിരുദ്ധ സ്ഥാപനത്തെ തകർക്കാൻ ഉദ്ദേശംവെച്ചുള്ളതിനാൽ പൊതുസമൂഹം പുച്ഛിച്ചു അവഗണിക്കുമെന്നതിൽ സംശയമില്ല. ജുഡീഷ്യൽ രംഗത്ത് നിസ്തുലമായ സേവനം നടത്തിയ ന്യായാധിപന്മാർ വഹിക്കുന്ന ഉന്നതമായ ഒരു പദവിയാണ് ലോകായുക്‌ത.

ജലീലിനെതിരെ ലോകായുക്തയുടെ വിധി ശരിയാണെന്നു ഹൈകോടതി വിധിയെഴുതി. ആ വിധി സുപ്രീംകോടതിയും ശരിവെച്ചതു കൊണ്ടാണ് ഇടപെടാതിരുന്നത്. ലോകായുക്ത വിധി തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും ഹൈകോടതിയോ സുപ്രീംകോടതിയോ മറച്ചു പറഞ്ഞെങ്കിൽ നമുക്ക് ലോകായുക്ത വിധി തെറ്റാണെന്നു പറയാം. ഇവിടെ സംഭവിച്ചത് മറിച്ചാണ്. നിയമ സാമാജികന് നിയമം അറിയാതെ വായിൽ തോന്നുന്നത് വിളിച്ചു പറയാമെന്നു വരുന്നത് അപകടമാണ്.

ജലീൽ അഴിമതിക്കാരാണെന്ന് ലോകായുക്ത വിധി പ്രസ്താവിക്കുകയും ആ വിധിയുടെ അടിസ്ഥാനത്തിൽ ഒരു മുൻ മന്ത്രിയെ ചരിത്രത്തിലാദ്യമായി അഴിമതിക്കാരനായി ചാപ്പകുത്തിയ സംഭവം ഒരു പക്ഷെ ഇന്ത്യയിൽ ആദ്യത്തേത് ജലീൽ തന്നെയാണ്. പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ ബഹുമതി നൽകുന്നതു പോലെ ഒരു മന്ത്രിക്ക് അഴിമതി ഭൂഷൺ നൽകപ്പെട്ട ഒരു “മഹാൻ” എന്നാണ് ചരിത്രം ജലീലിനെ വിശേഷിപ്പിക്കുക. വിധി അനുകൂലമാവുമ്പോൾ കോടതി ശരിയായ വിധി പുറപ്പെടുവിച്ചുവെന്നും പ്രതികൂലമാവുമ്പോൾ കോടതി തെറ്റ് പ്രവർത്തിച്ചുവെന്നും പറയുന്നത് മുഖം വിരൂപമാവുമ്പോൾ കണ്ണാടി കുത്തിപൊട്ടിക്കുന്നത് പോലെയാണെന്നും ടി. ആസിഫലി വ്യക്തമാക്കി.

ലോകായുക്തക്കെതിരെ രൂക്ഷമായ വിമർശനമാണ് കെ.ടി.ജലീൽ ഇന്ന്  ഫേസ്ബുക്കിലൂടെ നടത്തിയത്. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച “മാന്യനെ” ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.

2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം
Share