നാല് ഇന്ത്യക്കാരുൾപ്പെടെ പറന്ന യാത്രവിമാനം കാണാതായി

22 പേരുമായി പറന്ന വിമാനം കാണാതായി. നേപ്പാളില്‍  ആഭ്യന്തര സർവീസുകൾ‌ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണു കാണാതായത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർ ഇന്ത്യക്കാരാണ്. മൂന്നു പേർ ജപ്പാൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്.

മസ്താങ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.

നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 9.55നാണ് വിമാനം പൊഖാരയിൽനിന്നു പുറപ്പെട്ടത്. താരാ എയറിന്റെ 9 എൻഎഇടി ഇരട്ട എൻജിൻ വിമാനമാണു കാണാതായത്.

വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നീക്കമെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമാനം കാണാതായ സംഭവത്തെ തുടർന്ന് കാണാതായവരുട കുടുംബവുമായി ബന്ധപ്പെട്ടുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കാട്മണ്ഡുവിലെ ഇന്ത്യൻ എംബസി ഹോട് ലൈൻ നമ്പർ പുറത്തിറക്കി +977-9851107021

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share