മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി പറഞ്ഞ് കൊടുക്കാത്തതിന് വൈദ്യനെ വെട്ടിനുറുക്കി ചാലിയാറിൽ തള്ളി; കവർച്ച കേസിലെ പരാതിക്കാരനായ പ്രവാസി പിടിയിൽ

മലപ്പുറം: കവർച്ചാ കേസിലെ പരാതിക്കാരൻ കൊലപാതക കേസിലെ പ്രതിയാകുന്ന അത്യപൂർവ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം നിലമ്പൂർ പോലീസ് കേട്ടത്. വീട്ടിൽ മോഷണം നടന്നെന്ന പരാതിയുമായെത്തിയ ആളെ ഒടുവിൽ കൊലപാതക കേസിൽ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു.

സംഭവം ഇങ്ങിനെ. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി മുക്കട്ടയിലെ തൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ബന്ദിയാക്കി ഏഴംഗ സംഘം ലക്ഷങ്ങൾ കവർച്ച നടത്തിയെന്ന പരാതിയുമായാണ് പ്രവാസി വ‍്യവസായിയായ കൈപ്പഞ്ചേരി ഷൈബിൻ അഷ്​റഫ് (40) നിലമ്പൂർ പോലീസിനെ സമീപിക്കുന്നത്.  ഈ കേസിൻ്റെ അന്വോഷണം തുടരുന്നതിനിടെ പ്രതികളിലൊരാളായ സുൽത്താൻ ബത്തേരി സ്വദേശി തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) ദിവസങ്ങൾക്കുമുമ്പ്​ നിലമ്പൂർ പൊലീസിന്‍റെ പിടിയിലായി.

മറ്റ്​ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രധാന പ്രതി നൗഷാദുൾപ്പെടെ അഞ്ചംഗ സംഘം സെക്രട്ടേറിയറ്റിന്​ മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യഭീഷണിയുമായെത്തി. തങ്ങൾക്കെതിരെ പരാതി നൽകിയ പ്രവാസി വ്യവസായിയായ ഷൈബിനെതിരെ ഗുരുതര ആരോപണമുന്നയിച്ചായിരുന്നു ഇവരുടെ ആത്മഹത‍്യശ്രമം. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഷൈബിനു വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും ഇവർ വെളിപ്പെടുത്തി.

തുടർന്ന്​ തിരുവനന്തപുരം കന്‍റോൺമെന്‍റ്​ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലീസിന് കൈമാറി. ഇവരെ ചോദ‍്യം ചെയ്തതോടെയാണ് പ്രതികളിലൊരാളായ നൗഷാദിൽനിന്ന്​ പരാതിക്കാരനായ ഷൈബിൻ നടത്തിയ കൊലപാതക വിവരം പുറത്ത് വരുന്നത്.

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം പഠിക്കാൻ മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ (60) ഒന്നരവർഷം തടവിലിട്ട ശേഷം 2020 ഒക്ടോബറിൽ  കൊലപ്പെടുത്തിയെന്നും, മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ചാലിയാറിൽ തള്ളിയത് പരാതിക്കാരനായ ഷൈബിനാണെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. ഇവർ നൽകിയ പെൻഡ്രൈവിൽനിന്നാണ് ഷൈബിന്റെ വീട്ടിൽ മൈസൂരു സ്വദേശിയെ തടവിൽ പാർപ്പിച്ചതിന്റെ ദൃശ്യങ്ങളും കണ്ടെത്തി.

പെൻഡ്രൈവിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്. 

മൈസൂരു രാജീവ് നഗർ സ്വദേശിയും പാരമ്പര്യ ചികിത്സവൈദ്യനുമായ ഷാബാ ശെരീഫ് (60) എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പാരമ്പര്യ ചികിത്സിയുടെ ഒറ്റമൂലി രഹസ്യം പറഞ്ഞ് കൊടുക്കാൻ ഷാബാ ഷരീഫ് തയ്യാറായില്ല.  ഒന്നര വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ ഷൈബിൻ ഇയാളെ തടങ്കലിൽ ചങ്ങലയിൽ ബന്ധിപ്പിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് നൗഷാദിന്‍റെ മൊഴി. മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയിൽ എറിഞ്ഞതായും പറയുന്നു. 2019 ആഗസ്റ്റ് മുതൽ ഷാബാ ശെരീഫിനെ കാണാനില്ലെന്ന പരാതിയിൽ മൈസൂരു സരസ്വതീപുര പൊലീസിൽ കേസുണ്ട്. നൗഷാദിന്‍റെയും കൂട്ടാളികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കേസ്​ രജിസ്റ്റർ ചെയ്ത ശേഷം നിലമ്പൂർ പൊലീസ് ഷൈബിൻ അഷറഫിനെ കസ്റ്റഡിയിലെടുക്കുകയാരുന്നു. ഇയാളെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ‍്യം ചെയ്തുവരികയാണ്.

 

ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുത്തില്ല. വൈദ്യനെ ക്രൂരമായി വെട്ടിനുറുക്കി. 

പൈൽസ് ചികിത്സക്ക് പേരുകേട്ട ഷാബാ ശെരീഫിനെ ആ മരുന്നിന്‍റെ ഒറ്റമൂലിയെക്കുറിച്ച് അറിയാനാണ് ഷൈബിൻ തടങ്കലിൽ പാർപ്പിച്ചതെന്ന്​ മൊഴി. പറഞ്ഞുകൊടുക്കാൻ തയാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്‍റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി. തുടർന്ന് ഷൈബിനും മാനേജറും താനും ഉൾപ്പെടെയുള്ള സംഘം ഷൈബിന്‍റെ ആഡംബര കാറിൽ മൃതദേഹം കയറ്റി കൊണ്ടുപോയി ചാലിയാറിൽ തള്ളിയെന്ന്​ നൗഷാദ് പൊലീസിനോട് പറഞ്ഞു.

മൃതദേഹം ബാത്റൂമിൽ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയാണ് കാറിൽ കൊണ്ടുപോയത്. തുടർന്ന് തിരികെ വീട്ടിലെത്തി തെളിവുകൾ നശിപ്പിച്ചു. മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനെന്ന വ്യാജേനയാണ്​ ഷൈബിന്‍റെ നിർദേശ പ്രകാരം ഷാബാ ശെരീഫിനെ എത്തിച്ചത്​.

ഇയാളെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെൻഡ്രൈവിൽനിന്ന്​ പൊലീസിന് ലഭിച്ചതായാണ് സൂചന. ദൃശ്യത്തിൽനിന്ന്​ ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞു.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാനും തെളിവുകൾ ശേഖരിക്കാനുമായി ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐമാരായ നവീൻഷാജ്, എം. അസൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്, അനിൽകുമാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

പ്രവാസി വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് ഇപ്പോൾ കേസിൽ അറസ്റ്റിലായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!