ഫ്രിഡ്ജിനെ ചൊല്ലി തർക്കം: മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളി. ബന്ധുക്കൾ അറസ്റ്റിൽ

മാനസികവെല്ലുവിളിയുള്ള യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ യുവാവിന്റെ അമ്മാവനെയും ഇയാളുടെ മകനെയും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം.  പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു ഫ്രിഡ്ജ് എടുത്തു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.

കുഴിക്കാല സി.എം.എസ്. സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസി(45)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് റെനിലിനെ സഹോദരന്റെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കാലുകള്‍ കൂട്ടിക്കെട്ടിയനിലയിലായിരുന്നു മൃതദേഹം. ഇതോടെ മരണവിവരം മറ്റുള്ളവരെ അറിയിച്ച അമ്മാവന്‍ മാത്യു തോമസിനെയും മകന്‍ റോബിന്‍ തോമസിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

മാനസികവെല്ലുവിളി നേരിടുന്ന റെനില്‍ ഏറെക്കാലമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാനസികപ്രശ്‌നങ്ങളുള്ളതിനാല്‍ അയല്‍ക്കാരുമായി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ചില മോഷണശ്രമങ്ങളും നടത്തി. ശനിയാഴ്ച രാത്രി റെനില്‍ അമ്മാവന്‍ മാത്യു തോമസിന്റെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി. രാത്രി അമ്മാവന്‍ വന്നപ്പോള്‍ വീട്ടിലെ മുറിക്കുള്ളില്‍ റെനിലിനെ കണ്ടു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. മാത്യു തോമസ് മകന്‍ റോബിന്‍ തോമസിനെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റെനിലിനെ കീഴ്‌പ്പെടുത്തുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു. പിന്നാലെ റെനിലിനെ സമീപത്തെ കിണറ്റില്‍ തള്ളുകയും ചെയ്തു.

കിണറ്റിലേക്ക് തള്ളിയിടുന്നതിന് മുമ്പ് കൈകളിലെ കെട്ട് പ്രതികള്‍ അറുത്തുമാറ്റിയിരുന്നു. എന്നാല്‍ കാലുകളിലെ കെട്ട് അഴിച്ചില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ മാത്യു തോമസ് തന്നെയാണ് റെനിലിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെന്ന വിവരം പൊതുപ്രവര്‍ത്തകരെ അറിയിച്ചത്. കിണറ്റില്‍ വീണ് മരിച്ചതാകുമെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ കിണറ്റില്‍നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടത് സംശയത്തിനിടയാക്കി. ഇതോടെയാണ് അമ്മാവനെയും മകനെയും കസ്റ്റഡിയിലെടുത്തത്.

തലയ്‌ക്കേറ്റ ക്ഷതമാണ് റെനിലിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തര്‍ക്കത്തിനിടയിലോ കിണറ്റില്‍ വീണപ്പോഴാ ആയിരിക്കാം തലയ്ക്ക് പരിക്കേറ്റതെന്നാണ് പോലീസ് കരുതുന്നത്. യുവാവിന്റെ കൈകാലുകളിലും മുറിവുകളുണ്ട്.

റെനിലിന്റെ പിതാവ് നേരത്തെ മരിച്ചിരുന്നു. മാതാവും മാനസികവെല്ലുവിളി നേരിടുന്നയാളാണ്. ഏകസഹോദരന്‍ വിദേശത്താണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!