ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിൽ അതൃപ്തി, സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്; കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍

മലപ്പുറം: സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത എപി വിഭാഗം. മലപ്പുറം കോട്ടക്കലില്‍ ചേര്‍ന്ന എപി വിഭാഗം സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിലാണ് കാന്തപുരം വിഭാഗം നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇ.കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഘർവാപസി പ്രയോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയ്യാറാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.

വിട്ടുപോയ സുന്നിസംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരികെ വരണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. നമ്മള്‍ ഘര്‍വാപസി എന്നൊക്കെ കേട്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതാണ് എപി വിഭാഗത്തിന്റെ അതൃപ്തിയിലേക്ക് നയിച്ചത്. കാസര്‍കോട് കുണിയയില്‍ നടന്ന ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തായിരുന്നു നൂറാം വാർഷിക മഹാസമ്മേളനം സമാപിച്ചത്.

….

Share