‘മിടുക്കരായ മക്കളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍’; സ്കൂളുകളിലെ സ്ഥിരസാന്നിധ്യം

മക്കളേ…നിങ്ങള്‍ക്ക് പറ്റും, അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്’, എന്നും കൗമാരക്കാരുടെ പ്രശ്നങ്ങളും വേവലാതികളും അറിഞ്ഞ് സംസാരിക്കുന്ന ഫിലിപ് മമ്പാട് കേരളത്തില്‍ തന്നെ പ്രശസ്തരായ മോട്ടിവേഷണല്‍ സ്പീക്കര്‍മാരില്‍ ഒരാളാണ്.

സ്കൂളുകളിലെ സ്ഥിര സാന്നിധ്യം, കുട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവിട്ടും വിഡിയോ പങ്കുവച്ചും സോഷ്യല്‍മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഒട്ടേറെ ഫോളോവേഴ്സുമുണ്ട്.മിടുക്കരായ കുട്ടികള്‍ക്കൊപ്പം എന്നും ചിരിച്ചും കളിച്ചും അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുത്ത മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പോക്സോ കേസില്‍ പിടിയിലായിരിക്കുന്നത്.

കോഴിക്കോട് ചേവായൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫിലിപിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 16കാരിയായ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2025 സെപ്റ്റംബര്‍ 3ന് പെണ്‍കുട്ടിയെ ക‌ൗണ്‍സിലിങ്ങിന്‍റെ ഭാഗമെന്ന് പറഞ്ഞ് കാസര്‍കോട് കാഞ്ഞങ്ങാടുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസിലിരിക്കെ തന്നെ മോട്ടിവേഷണല്‍ സ്പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതും മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമായതും. കുഞ്ഞുകുട്ടികളുമായുള്ള അനുഭവങ്ങളും, സ്കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും റീല്‍സായി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പരിപാടികളിലും ഫിലിപ് മമ്പാട് എത്തിയിരുന്നു.

സോഷ്യല്‍മീഡിയകളില്‍ അദ്ദേഹം പങ്കുവച്ച വിഡിയോകള്‍ കണ്ട് സാറിനെ ഒരുതവണയെങ്കിലും കാണണമെന്ന് പറഞ്ഞവരും നിരവധി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലുമെത്തി വിഡിയോ പങ്കുവച്ചു. കുട്ടികളോട് ഹൃദയം കൊണ്ട് സംഭാഷണം നടത്തുന്നുവെന്ന് അവകാശപ്പെട്ട ഫിലിപ് സാര്‍ പോക്സോ കേസില്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞ് മൂക്കത്തു വിരല്‍വയ്ക്കുകയാണ് സോഷ്യല്‍മീഡിയ.

….

Share
error: Content is protected !!