ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കിടെ സ്ഫോടനം; 25 മരണം

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ഇസ്ലാമാബാദിലെ ഇമാംബാർഗയിൽ (ഷിയാ പ്രാർത്ഥനാ ഹാൾ) സ്ഫോടനം. പരുക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാം.

സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇതൊരു ചാവേർ ആക്രമണമാണെന്ന് ജിയോ ടിവി (Geo TV) റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി അപലപിച്ചു. ഇതൊരു ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

എന്നാൽ, ആരാധനാലയങ്ങൾ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് കുറ്റപ്പെടുത്തി.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉന്നയിക്കുന്ന വിഘടനവാദ പ്രശ്നങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളും പാകിസ്ഥാനിൽ നിലവിൽ രൂക്ഷമാണ്. കഴിഞ്ഞ നവംബറിലും ഇസ്ലാമാബാദിൽ സമാനമായ സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിൽ സൈന്യവും വിഘടനവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ സ്ഫോടനം ഉണ്ടായിരിക്കുന്നത്.

Share
error: Content is protected !!