‘മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലീസ് ആവശ്യപ്പെട്ടത് 25000 രൂപ’; പരാതിയുമായി വാളയാറിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ ബന്ധു

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് പണം ആവശ്യപ്പെട്ടതായി പരാതി. കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാന്‍ 25000 രൂപ ആവശ്യപ്പെട്ടെന്ന് ബന്ധു ശശികാന്ത് പറഞ്ഞു.

മൃതദേഹം പാലക്കാട് നിന്ന് തൃശൂരിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സിന്റെ തുക കയ്യില്‍ നിന്ന് കൊടുക്കേണ്ടിവന്നു. 3700 രൂപയാണ് കൊടുത്തത്. ബന്ധുക്കള്‍ അടുത്ത ദിവസം എത്തുമെന്നും തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കാമെന്നും ബന്ധു ശശികാന്ത് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അഞ്ച് പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ കൊല്ലപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടോടെ അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യആണ് അതിക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത് . പ്രദേശത്തെ ഏതാനും പേരുടെ നേതൃത്വത്തിലാണ് കള്ളന്‍ എന്നാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടന്നത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും മര്‍ദ്ദിച്ചു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Share
error: Content is protected !!